കൊച്ചി: കോതമംഗലത്തു ബിജെപി നേതാക്കള്‍ പണം തട്ടിയതായി പരാതി. മകനെ കേസില്‍നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തായാണ് പരാതി. ഇതില്‍ പ്രതിഷേധിച്ചു ചേലാട് സ്വദേശി ജോര്‍ജും കുടുംബവും ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ സമരം ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷമാണ് പരാതിക്ക് ഇടയായ സംഭവം. ജോര്‍ജിന്റെ മകന്റെ പേരില്‍ ബംഗളൂരുവിലും കാസർഗോഡും കേസുകള്‍ ഉണ്ടായിരുന്നു. ഇതില്‍നിന്നെല്ലാം മകനെ ഒഴിവാക്കിത്തരാമെന്ന് പറഞ്ഞാണ് കോതമംഗലം ബിജെപി നേതാക്കളായ ഉണ്ണികൃഷ്ണന് മാങ്ങോടും ടി.എസ്. സുരേഷും ഇവരില്‍നിന്നു പലപ്പോഴായി പത്തു ലക്ഷത്തിലധികം രൂപ വാങ്ങിയതായി പരാതിയുള്ളത്.
അക്കൗണ്ട് വഴിയും നേരിട്ടും ഇവര്‍ പണം വാങ്ങി. എന്നാല്‍, മകനെതിരെ ബംഗളൂരു പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചതോടെയാണ് കേസുകളില്‍ ഒന്നും ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്നു ജോര്‍ജും കുടുംബവും മനസിലാക്കുന്നത്. ഇതിനെ പിന്നാലെ ഇവര്‍ നേതാക്കളെ സമീപിച്ചപ്പോള്‍ ഒരു അഭിഭാഷകനെ ജോര്‍ജിനും കുടുംബത്തിനും പരിചയപ്പെടുത്തി കൊടുത്തു.
അതുവഴി കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞെങ്കിലും അതിലും ഒരു തീരുമാനവും ഉണ്ടായില്ല. ഇതോടെ രണ്ടു കേസുകളിലും പിഴ അടച്ച ശേഷമാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. പിന്നാലെയാണ് ബിജെപി ഓഫീസിനു മുന്നില്‍ സമരവുമായി കുടുംബം എത്തിയത്.